ജാലകം

ജാലകം

Sunday 21 April 2013

മിണ്ടാതിരിക്കാന്‍.... വയ്യ,....


ഉണരുമ്പോള്‍
അവളോടുപറയണം അവള്‍ക്കൊരു ചേട്ടനുണ്ടായിരുന്നെന്ന്..
പറയാന്‍ മറന്ന കഥകളും
കളിക്കോപ്പുകളും 
ഒരുമ്മയും
കുഞ്ഞുകൈകള്‍ക്കരികില്‍ വെച്ചു...



ചോരപടര്‍ന്നൊഴുകിയ
വഴിത്താരകളില്‍
എനിയും വിങ്ങലുകള്‍
പൊട്ടിമുളക്കാതിരിക്കാന്‍
അവനും നിഴലും
ചോദ്യംചെയ്യപെടലുകളായി
തെരുവിലും 
മണ്ണിലും 
കടലിലും....

Monday 8 April 2013

ലെവിനിയോസ്‌

       

         ക്ഷരങ്ങള്‍ കുനുകുനെയുറങ്ങുന്ന വരികള്‍ക്കിടയില്‍ സ്വാതന്ത്ര്യത്തിന്‍റെ വായു ശ്വസിക്കാനാവാതെ അവളിലെ പ്രണയം വിങ്ങിപൊട്ടുന്നുണ്ടായിരുന്നു. ഉറക്കച്ചടവില്‍ അയാളുപേക്ഷിച്ച കോമയിലൂടെ അവള്‍ പതുക്കെ താഴെയിറങ്ങി. അലമാരയിലെ പൊടിപിടിച്ച ഡപ്പിയില്‍നിന്നും ചുവന്നമഷിയും വഴിതേടികൊണ്ടിരിക്കുകയായിരിന്നു.
        

       ഇരുട്ടായിരിന്നിട്ടും തങ്ങളിലെ രണ്ടാമന്‍റെ സാന്നിധ്യം തിരിച്ചറിഞ്ഞത് അവരെ സ്വല്‍പ്പംപോലും അത്ഭുതപ്പെടുത്തിയില്ല.  'ഡിസിഷന്‍ മേയ്ക്കിംഗ് തിയറി'യുടെ സാധ്യതയിലൂടെ എത്രകഥകള്‍ ഞങ്ങള്‍ക്ക് നേരെ കൊഞ്ഞനം കുത്തി . ചുവന്നമഷി ഒഴുക്കിന്‍റെ ആവേശത്തില്‍ മതിലുകളും,വയലുകളും മലകളും കടന്ന് കുതിച്ചുകൊണ്ടിരിക്കുന്നു. ഒരു നിമിഷം അമാന്തിച്ചെങ്കിലും പുഴയുടെ ആഴങ്ങളിലേക്ക് ഊളിയിടുന്നതുവരെ അവളും  അവനെ പിന്തുടര്‍ന്നു.

         ലെവിനിയോസ്‌ തൊടുത്തുവിട്ട പുകച്ചുരുളുകളില്‍ നിശബ്ദനായ രാത്രി വിടവാങ്ങുകയാണ്. ഡോര്‍ബെല്ലിന്‍റെ ശബ്ദം കേട്ടു വാതില്‍ തുറന്ന അയാള്‍ കണ്ടത് കറുത്ത കട്ടി കണ്ണട ഒരു വൃദ്ധനെയായിരുന്നു.
        
      'സെര്‍ ഞാന്‍ ശരണ്‍ പറഞ്ഞയച്ചിട്ടു വന്നതാ. മാറ്റര്‍ കിട്ടിയാല്‍ സൌകര്യമായിരിന്നു".
          
      ലെവി മൂക്കൊന്നു പിഴിഞ്ഞു,ദേഷ്യം കടിച്ചമര്‍ത്തി പറഞ്ഞു "അതു ഞാന്‍ തന്നെയെത്തിച്ചോളാം".

          എന്തോ പറയാനായി ആ വൃദ്ധന്‍ കൈയ്യുയര്‍ത്തിയെങ്കിലും അടഞ്ഞു വീണ വാതിലുകള്‍ അയാളെ തുറിച്ചു നോക്കി. 

     ശരണിനെ ഫോണില്‍ ചീത്തവിളിക്കുന്നതിനോടൊപ്പം അയാള്‍ ഒരു സിഗരിറ്റിനു കൂടി തീകൊടുത്തിരുന്നു.


        ശരണ്‍.. സി മൊയ്തു, നഗരത്തില്‍ ലെവിനിയോസിനുണ്ടായിരുന്ന ഒരേയൊരു കൂട്ടുകാരനായിരുന്നു,. സുഹൃത്ത്‌ എന്ന പ്രയോഗം തന്നെ തെറ്റാവാം, ലെവിക്കു മറ്റൊരു പേരും ലോകവുമുണ്ടെന്നറിയുന്ന ഒരേയൊരാള്‍.,.

        പരിചിതമായ ഇടങ്ങളിലെ എഴുത്തുകള്‍ക്ക് ജീവനുണ്ടാവും. പ്രതീക്ഷകളും പ്രത്യാശകളുമുണ്ടാവും. നിലച്ചുപോയതിന്‍റെ അവസ്ഥകള്‍ പൂപ്പലുകളുടെ അഭയസ്ഥാനമാണ്. ലെവിനിയോസ്‌ വിവര്‍ത്തനങ്ങളിലൂടെ സ്വയം പൂപ്പലായി മാറുകയായിരിന്നു. കണ്‍മുമ്പിലുള്ളവയെ പേനതുമ്പുകളില്‍ നിന്നടര്‍ത്തിമാറ്റി അവനറിയാത്ത റഷ്യയിലെ തെരുവുകളില്‍ ലാറ്റിനമേരിക്കയിലെ വീടുകളില്‍ അന്തിയുറങ്ങി, ഭോഗിച്ചു, കാഷ്ടിച്ചു, പ്രണയിച്ചു...

      ആരും വഴിമാറാന്‍ പറഞ്ഞില്ല. പുതിയ ഇടങ്ങളില്‍  ഭ്രാന്തനെ പോലെയലയാന്‍  കഴിഞ്ഞില്ല. ചങ്ങലകള്‍ മുറുകി പഴുത്തു വ്രണമായിമാറുമെന്നവന്‍ ഭയന്നു. 

     ലോകത്തെ നഗ്നമാക്കുന്ന പുതുമയുടെ കണ്ണുകള്‍.,. അവരുടെ ചിറകായിരിക്കണം... ഒഴുകുന്ന സ്വാതന്ത്ര്യമാകണം.. 'ലൈവി'ന്‍റെ ആദ്യപുസ്തകം. ശരണ്‍ പുതിയ പബ്ലിക്കേഷന്‍ ആരംഭിക്കുമ്പോള്‍ ആഗ്രഹിച്ചതിതാണ്. അന്ധകാരം അറുത്തുമാറ്റപ്പെടുമ്പോള്‍ പൊട്ടുന്ന ചങ്ങലകള്‍ ഒന്നു ലെവിനിയോസിന്‍റെതാവണമെന്നു അയാള്‍ തീവ്രമായി ആഗ്രഹിച്ചു.

     ശരണിനോട് ദേഷ്യപ്പെട്ടത് ശരിയായില്ലെന്നു ലെവിക്കു പിന്നീടു തോന്നി.അയാള്‍ ഒരിക്കലും അത്തരത്തില്‍ ട്രീറ്റ് ചെയ്യപ്പെടേണ്ട ഒരു വ്യക്തിയല്ല. ആ വൃദ്ധന്‍റെ കട്ടി കണ്ണടയാണ് തന്നെ  ദേഷ്യപ്പെടുത്തിയത്. അതിനു പിന്നില്‍ മറഞ്ഞിരിക്കുന്ന കണ്ണുകള്‍ ഭയപ്പെടുന്നതെന്തിന്. കൃത്യമായ ഉത്തരമില്ല. അപ്രശസ്തമായ റഷ്യന്‍ കഥകളില്‍ കട്ടികണ്ണടകള്‍ പ്രതിനിധാനം ചെയ്യുന്ന ചതിയും വഞ്ചനയും. കഥാകാരന്‍മാരുടെ കൂട്ടായ ശ്രമങ്ങളില്‍ രൂപപ്പെട്ടതെന്നു തെറ്റുധരിക്കുന്ന ബിംബകല്‍പ്പനകള്‍ എന്‍റെ സ്വാഭാവിക ഇടപെടലുകളില്‍ പങ്കുകൊള്ളുന്നതിനെ ഭ്രാന്ത്‌ എന്നു തന്നെ വിളിക്കാം.
        

        ഭ്രാന്തമായ അവസ്ഥയില്‍ നിന്നു മാത്രമല്ല യാന്ത്രികതയില്‍ നിന്നും മോചനം തേടണം. തന്‍റെ പഴയ പേരു ചികഞ്ഞെടുക്കാന്‍ അയാള്‍ ഒരു വിഫല ശ്രമം നടത്തുകയും ചെയ്തു. പുതിയ ഒന്നു തിരഞ്ഞെടുക്കണം. പേരു തന്നെ അനാവശ്യമായി തോന്നാറുണ്ട്. അച്ഛനോ അമ്മയോ കാമുകിയോ ഇല്ലാത്ത അയാള്‍ക്ക്‌ പുസ്തകങ്ങളില്‍ ഉള്ളില്‍ പതുങ്ങിയിരിക്കുന്ന ഒന്നാണ് പേരുകള്‍.

          അയാള്‍ ആദ്യമായി വിവര്‍ത്തനം ചെയ്ത 'രണ്ടു പിതാക്കന്‍മാര്‍' അതിലെ ഒരു പിതാവ് സന്തോഷം വരുമ്പോള്‍ ചൂണ്ടയുമായി മീന്‍പിടിക്കാനിറങ്ങുമായിരുന്നു. ഭൂതകാലവുമായി വേര്‍പിരിയാന്‍ തീരുമാനിച്ചപ്പോള്‍ ലെവിനിയോസ്‌ കൂടെകൊണ്ടുവരാന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ച ഇതൊന്നുമാത്രമായിരുന്നു. ലെവി അത്താഴത്തിനു ക്ഷണിച്ചപ്പോള്‍ ശരണ്‍ തിരക്കിലായിരുന്നു. എങ്കിലും അയാള്‍ 'നോ'യെന്നു പറഞ്ഞില്ല.
         
          സന്ധ്യയോടെ എഴുത്തുമുറിയിലേക്ക് ലെവിചെന്നു. പേപ്പറുകള്‍ താഴെ വീണു കിടക്കുന്നു. മഷികുപ്പിയും. പൂച്ചയുടെ പണിയായിരിക്കും. ലെവിനിയോസിനിത് നിസ്സാരമായിരിക്കാം  പക്ഷെ തനിക്കിത് നിസ്സാരമല്ല. അവന്‍ പതുക്കെ അതൊക്കെ അടുക്കി വെച്ചു. എഴുതികൊണ്ടിരുന്ന കഥ ഒന്നുകൂടി വായിച്ചു നോക്കി. ഛെ ഇവളെന്താ ഇങ്ങനെ? നീയിങ്ങനെ ആയാല്‍ മതിയാവില്ല. പ്രണയവും വിപ്ലവവും വേണം. അയാള്‍ എഴുതാന്‍ തുടങ്ങി.  അക്ഷരങ്ങള്‍ കരയുന്നു. പതുക്കെ അതൊരു കൂട്ടനിലവിളിയായി. കൈകള്‍ വിറക്കുന്നു.വിയര്‍പ്പ് ഒറ്റിവീണു അവരുടെ കണ്ണീരുമായി ലോഹ്യം പങ്കിടുന്നു. അടുക്കളയില്‍ ജീവിതത്തില്‍ അയാള്‍ക്കാദ്യമായി കിട്ടിയ ചുവന്ന മത്സ്യം എണ്ണയില്‍ പൊരിയുന്നു.





  

Thursday 4 April 2013

ഇടവഴിയില്‍ തനിയെ....

1.

പറിച്ചെടുക്കുമ്പോള്‍ മഷിതണ്ടുകള്‍
ഒരിക്കലും കരയാറുണ്ടായിരുന്നില്ല
പേടിച്ചരണ്ട തൊട്ടാവാടികള്‍
കണ്ണുകളടക്കും..
ഒരൊറ്റചവിട്ട് 
ഭയം കൂമ്പിവാടി നില്‍ക്കും.



ചവിട്ടി തെറുപ്പിച്ച ഭയം 

പിറകില്‍നിന്നു തോണ്ടിവിളിക്കുന്നു.
ആ വളവിനപ്പറുത്തു
എന്നെയും കാത്ത് 
ഒരു പ്രാന്തന്‍നായോ
ഒരു വട്ടന്‍ കുമാരനോ
പതുങ്ങിയിരിപ്പുണ്ടാകാം..
സൈഡ് പൊട്ടിയ സ്ലേറ്റില്‍
മുറുകെപിടിച്ചു ഞാന്‍ ...



2.

    ഇന്ന് 
    മഷിത്തണ്ടുകളും,തൊട്ടാവാടിയുമില്ല
    ഭയവും
    ആ വളവിനപ്പുറത്തു
    ഓര്‍മ്മകളുണ്ടായിരിക്കും.
    വക്കുപൊട്ടിയ ആകാശവും
    ചിതലരിച്ച ഭൂമിയും
    കഥ പറഞ്ഞിരിക്കയാവും.
    
3.
    ഞാനടിച്ചമര്‍ത്തപ്പെട്ടവനല്ല
    എങ്കിലും
    എന്‍റെ
    പ്രണയത്തിന്
    ഇരുട്ടിന്‍റെ 
    നിറമാണ്.