ജാലകം

ജാലകം

Monday 31 December 2012

മ്യൂസിയം.....




ചരിത്രത്തിന്‍റെ തടവറകളാണ്
മ്യൂസിയങ്ങള്‍...


പാര്‍ലമെന്റിന് പിറകിലുള്ള
ഇടവഴിയിലെ                    
മ്യൂസിയത്തിലെത്തിയ
ശ്രവ്യോപകരണമാണ്
ഇന്നത്തെ വാര്‍ത്തവിഷയം....

പിച്ചിചീന്തപ്പെട്ടവരുടെ
നിലക്കാത്ത നിലവളികളുടെ
വന്യമായ ശേഖരം.....


ആവൃത്തി വ്യതിയാനനിയമമനുസരിച്ച്
ശബ്ദങ്ങളുടെ 
ജാതിയും ക്ലാസ്സും
നിര്‍ണ്ണയിക്കാമെന്നു 
വിദഗ്ധര്‍....,.....

കോര്‍പ്പറേറ്റുകളും
രാഷ്ട്രീയക്കാരും
പട്ടാളക്കാരന്‍റെ ബൂട്ടുകളും
തീര്‍ക്കുന്ന ജുഗല്‍ബന്ദികള്‍...,....

ചില ശബ്ദങ്ങള്‍ മ്യൂട്ട്
ചെയ്യപ്പെട്ടിട്ടുണ്ട്
കാലപഴക്കം
ചിലതിന്‍റെ
മേന്മ കുറച്ചിട്ടുണ്ട്.....
അവയെ അന്വേഷിച്ചു
പിറകെ ചരിത്രഗവേഷകരും.....


ക്രോഡീകരണത്തിലെ
കലയാകണം
തിരക്കുകള്‍ നിയന്ത്രിക്കുന്നത്‌.
എങ്കിലും
സിംഗപ്പൂരില്‍ നിന്നെത്തിയ
പുതിയ ശബ്ദത്തിനടുത്ത്
ആളുകളേറെയാണ്....
അവിടെ ഞാനുമെഴുതിവച്ചു
ഒരു കുറിപ്പ്.........






അനുബന്ധം: മ്യൂസിയത്തിലെ coming soon ലെ ചിത്രം രണ്ടു ആണ്‍കുട്ടികളെന്നഹങ്കരിച്ച എന്നെ ഭയചകിതനാക്കി
                               -                           ഒരച്ഛന്‍--- -

Saturday 29 December 2012

ജനുവിന്‍റെ തുരുത്ത്....



 
         "മൈതാനത്ത് ചിത്രം വരയ്ക്കുന്ന പതിനൊന്ന് പിക്കാസോമാരാണവര്‍"""""' വല്ലാത്തൊരു സൌന്ദര്യബോധവും കൃത്യതയുമുണ്ട് അവരുടെ ഓരോ നീക്കങ്ങള്‍ക്കും. 'നെഞ്ചോടടുപ്പിക്കുന്ന പന്തിന്‍റെ അനുഗ്രഹങ്ങളെക്കുറിച്ച്' ഒരു കളിയെഴുത്തുകാരന്‍ പറഞ്ഞതും ഓര്‍ത്തുപോകും .ബാര്‍സലോണയുടെ കളികള്‍ അത്രെമേല്‍ എന്നെ കീഴ്പ്പെടുത്തിയിരിക്കുന്നു.പഴയ പാടവരമ്പത്ത് എന്നോടൊപ്പം കളിച്ച  അഖിലും ജിഷാനുമൊക്കെയായി മാറിയിരിക്കുന്നു സാവിയും ഇനിയെസ്റ്റയുമെല്ലാം.ഗാര്‍ഡിയോള വടക്കേ പറമ്പിലെ അശോകേട്ടനും.
     

          സെന്‍റര്‍ബാക്ക് കളിക്കാരനായിരുന്ന ഞാന്‍ മെലിഞ്ഞ കാലുകളിലെ ഊര്‍ജ്ജപ്രവാഹമായ മെസ്സിയെ ഇഷ്ടപ്പെട്ടത് വൈരുധ്യാത്മകമായിരിക്കാം പക്ഷെ അവള്‍ക്കിഷ്ടം സാവിയെയായിരുന്നു 'നീക്കങ്ങളുടെ സൂത്രധാരന്‍'. അതിലത്ഭുവുമില്ല അവളെന്നിലും ഇഷ്ടപെട്ടതും അതു തന്നെയല്ലേ!

          'ഐന്‍' എന്നൊരൊറ്റ നാടകത്തിലൂടെ ടൌണ്‍ഹാളില്‍ തുടങ്ങി അവിടെ തന്നെയവസാനിച്ച നാടകവിദ്യാര്‍ഥിയിലെ സൂത്രധാരന്‍......... ..' .മേതിലിന്‍റെ  കഥകളിലെ ഗൂഡസ്വഭാവവും, പിടികിട്ടാത്ത കഥാപാത്രങ്ങളും.....അവയെ നാടകവുമായി ബന്ധപ്പെടുത്തിക്കൊണ്ട് ആരോ പ്രസംഗിക്കുമ്പോള്‍ മേതിലിനെ വായിക്കാത്ത സൂത്രധാരന്‍ അവിടെ നിന്നിറങ്ങി മാനാഞ്ചിറയിലെത്തിയിരുന്നു.


          'ഗോള്‍...... ... ഗോള്‍ ' ഒച്ചത്തില്‍ കൂകി വിളിച്ച് അവള്‍ ആഘോഷിക്കുകയായിരുന്നു നൌക്കാമ്പിലും ആഹ്ലാധാരവങ്ങള്‍ക്ക് കുറവുണ്ടായിരുന്നില്ല. കറ്റാലന്‍ സുന്ദരിമാരുടെ അര്‍ദ്ധനഗ്നമേനിയിലേക്ക് ക്യാമറകള്‍ ഫോക്കസ് ചെയ്തു കൊണ്ടിരിക്കുന്നു. ക്യാമറ കണ്ണുകളുടെ രാഷ്ട്രീയത്തെ കുറിച്ചുള്ള സ്വകാര്യചര്‍ച്ചയില്‍ ഞാന്‍ പറഞ്ഞിട്ടുണ്ടായിരുന്നു "അവനു സ്വന്തം കണ്ണുകളില്ല...പിറകിലിരിക്കുന്ന അപരന്‍റെ കണ്ണുകളിലൂടെ അവന്‍ കാണുന്നു.
 
         "നോ സണ്ണി നെവര്‍.... അങ്ങനെ  ഒരുത്തനെ മാത്രം കുരുതി കൊടുത്ത് നിങ്ങളെല്ലാം രക്ഷപ്പെടെണ്ട.... നീയുള്‍പ്പെടുന്ന പുരുഷാധിപത്യത്തിനു ഇന്നും ഞങ്ങള്‍ ചരക്കാണ് ഉപഭോഗ വസ്തുവാണ് അവരത് ഭംഗിയായി മാര്‍ക്കറ്റ്‌ ചെയ്യുന്നു".

         അതിനുശേഷം പലപ്പോഴായി എന്‍റെ സ്വതന്ത്ര ചിന്തകളും, അവളുടെ സ്ത്രീപക്ഷ ചിന്തകളും..... ഈ പ്രയോഗം പോലും തര്‍ക്കങ്ങല്‍ക്കു തുടക്കമായിട്ടുണ്ട്...

        ക്ലോക്കുകളിലെ സൂചികളുടെ നിരന്തര ചലനം രാത്രികളുടെ നിശബ്ദതയെ വല്ലാതെ ഭേദിക്കാറുണ്ടായിരുന്നു.സമയം പുലര്‍ച്ചെ മൂന്നു മണിയായിട്ടും ഡിജിറ്റല്‍ ക്ലോക്കുകള്‍ക്ക് ഭാവവ്യത്യാസമില്ല.ലോകത്തിന്‍റെ സൌന്ദര്യ നിരീക്ഷണം ഡിജിറ്റല്‍ ക്ലോക്കുകളെ പോലെ സാധാരണമായിരിക്കുന്നു.

      
    "നീന,അടുത്ത മാച്ചിനു ഞാന്‍ വരുമെന്നു തോന്നുന്നില്ല തുരുത്തിലേക്കൊന്നു പോകണം.....ജനുവിന്‍റെ തുരുത്ത്....നാടകങ്ങളും പുസ്തകങ്ങളുമല്ല ബാര്‍സയുടെ കളികളാണ് എന്നെയും നീനയെയും ഇപ്പോള്‍ കൂടുതല്‍ അടുപ്പിക്കുന്നതെന്നു തോന്നുന്നു...


       പുലര്‍ച്ചെയായതിനാല്‍ ബസ്സില്‍ തിരക്കു കുറവായിരുന്നു.ചന്ദനത്തിരിയുടെ മണവും പഴയ ഏതോ ഒരു ഭക്തിഗാനവും അമ്പല പ്രതീതി സൃഷ്ടിച്ചതിലാകണം ഒരുവന്‍ ചെവികളില്‍ ഇയര്‍ ഫോണ്‍ തിരുകിയത്........

........ ഞാന്‍ കണ്ണുകളടച്ചു അവളുടെ മണം ആവാഹിക്കാനുള്ള ഒരു വിഫല ശ്രമം നടത്തുകയും ചെയ്തു.....


ജനുവിന്‍റെ കഥ

       സ്വന്തം നാടിന്‍റെ രഹസ്യമറിയാത്തവന്‍ ലോകചരിത്രം പഠിക്കുന്നതിന്‍റെ അനൌചിത്യതയാകണം നാരാണന്‍ മാഷെ ഞങ്ങളെ തുരുത്തിലേക്ക് നയിക്കാന്‍ പ്രേരിപ്പിച്ചത്....

       അകലാപുഴയുടെ ഓളങ്ങള്‍ക്ക് ഇത്ര തണുപ്പുണ്ടെന്നും അവ എന്നിലേക്ക് അത്ര വേഗത്തില്‍ പടര്‍ന്നു കയറുമെന്നും ഒരിക്കലും കരുതിയിരുന്നില്ല...അത്രമേല്‍ നിശബ്ദമായിരുന്നു അവളുടെ  യാത്രകള്‍........,.....  എന്‍റെ ഹൃദയമേ............ തോണിയുടെ അരികില്‍ തട്ടി തെറിക്കുന്ന വെള്ളതുള്ളികളെ ഉള്ളം കൈയിലെടുത്തു അവളുടെ കുപ്പായത്തിലേക്ക് തെറിപ്പിച്ചപ്പോള്‍ അഞ്ജു തന്ന ആ നോട്ടമായിരിക്കണം എന്‍റെ ആദ്യ പ്രണയാനുഭവം അത്തരമൊരുപാട് അനുഭവങ്ങളുടെ തുടക്കവും ഒടുക്കവുമായിരുന്നു എനിക്കാ പുഴയും തുരുത്തും.....

       അത്ഭുതലോകത്തെത്തിയ കുട്ടികളുടെ ആര്‍പ്പുവിളികള്‍ക്കിടയിലും തങ്ങളുടെ ജോലികള്‍ നിശബദ്ധരായി ചെയ്തു കൊണ്ടിരിക്കുന്ന വൃദ്ധനും വൃദ്ധയും ...... ലോകത്തിന്‍റെ വൈവിധ്യവും സാധ്യതകളുമൊന്നും തങ്ങളെ ഒരു തരത്തിലും ബാധിച്ചിട്ടിലെന്ന് അവരുടെ ഓരോ പ്രവര്‍ത്തിയും തെളിയിച്ചു..ആ തുരുത്തിലെ വീട്ടില്‍ ഒരു കുട്ടി കൂടെയുണ്ടെന്നും അവന്‍ തന്‍റെ സ്കൂളില്‍ തന്നെയാണ് പഠിക്കുന്നതെന്നും വളരെ വൈകിയാണ് ഞാനറിഞ്ഞത്..അവന്‍റെ രക്ഷാധികാരി എന്‍റെ മാഷായിരുന്നത്രേ......

      ഞാന്‍ ഏകാന്തതകളെ പ്രണയിക്കാന്‍ തുടങ്ങിയ കാലം...തുരുത്തിലെ ഏകാന്തതയുടെ കൂട്ടുകാരനെ കാണാന്‍ കാണാനിറങ്ങിയപ്പോഴാണ് അവന്‍ നാട് വിട്ടു പോയതറിഞ്ഞത്.ലോകത്തിലെ ഏറ്റവും വലിയ മണ്ടന്‍ അവന്‍ തന്നെയെന്ന് ഞാനുറപ്പിച്ചു.
       'ഏകാന്തത മനുഷ്യന്‍റെ ചിന്തകളെ ഉദ്ദീപ്പിക്കുന്നതിനോടൊപ്പം തന്നെ ചിലപ്പോള്‍ അവയെ മരവിപ്പിക്കുകയും ചെയ്യും'...

     നീനയുടെ കൂട്ടുകാരിയുടെ സമാന്തരമാഗസിനായുള്ള കഥ..... അന്വേഷണമെന്നെയെത്തിച്ച  നിഗമനമായിരുന്നു...തുരുത്തുകളുടെ രാഷ്ട്രീയം ...ആ രാഷ്ട്രീയമന്യമാക്കിയ രണ്ടുപേര്‍... അവര്‍ക്ക് വേണ്ടപ്പെട്ട മൂന്നാമതൊരുവന്‍./...........,.... ....നാലാമതായി ഞാനും....ജനുവിന്‍റെ കഥ......

 
     രണ്ടു ദിവസത്തിനു ശേഷമാണെന്ന് തോന്നുന്നു നീനയുടെ അപ്രതീക്ഷിത സന്ദര്‍ശനം...കൂടെ അവരുടെ മാഗസിന്‍ എഡിറ്ററും റഷ്യന്‍ ഭാഷയില്‍ ബിരുദാനന്തരബിരുദം ചെയ്യുന്ന വര്‍ഷയും .വലിയൊരു സര്‍പ്രൈസുമായാണവര്‍ എന്‍റെ മുന്നിലിരുന്നത്, ഞാനെഴുതിയ തുരുത്തിനോട് സാമ്യമുള്ള ഒരു റഷ്യന്‍ കഥ.....മൂന്നു ആളുകള്‍..,... നിശബ്ദനായൊരു നാലാമന്‍....,...
     

   അതെഴുതിയത് ഒരിന്ത്യന്‍ വംശജന്‍ കൂടിയാണെന്നറിഞ്ഞപ്പോള്‍ അത്ഭുതം ഞെട്ടലിന്‍റെ കയങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയായിരുന്നു. കൊല്‍ക്കത്തയില്‍ നിന്നുള്ള ഒരു പ്രസാധകരാണ് ആ കഥ പ്രസിദ്ധികരിച്ചത്..വര്‍ഷയുടെ രണ്ടു ദിവസത്തെ കഠിനപ്രയത്നം അവരുടെ മെയില്‍ ഐഡി ലഭിക്കാന്‍ ഇടയാക്കി.ആ കഥാകാരനെ തേടി ഒരു ഒഫീഷ്യല്‍ മെയില്‍ അയച്ചെങ്കിലും, യാതൊരു മറുപടിയിലും ലഭിക്കാത്തതിനാല്‍ എന്‍റെ സ്വന്തം കഥ തന്നെ അയച്ചു കൊടുത്ത് ഒരു പരീക്ഷണം ....,അത് വിജയിക്കുക തന്നെ ചെയ്തു.....

      കൊല്‍ക്കത്തയില്‍ നിന്നുള്ള അനിത ബിശ്വാസിന്‍റെ മെയില്‍ 'ആ കഥയുടെ യാഥാര്‍ത്ഥ്യം തേടിയുള്ള അന്വേഷണം'....നിഗമനം തെറ്റിയിരുന്നില്ല അതവന്‍റെ കഥ തന്നെയായിരുന്നു... ജനു.....

     റഷ്യയിലെ ഇന്ത്യന്‍ എംബസ്സിയില്‍ വര്‍ക്ക്‌ ചെയ്യുമ്പോഴാണ് അവനെ പരിചയപ്പെട്ടതത്രെ...എങ്കിലും അവന്‍റെയൊരു സംഭാഷണത്തിലും എന്‍റെ കഥാപാത്രം വന്നിലെന്നും ഒന്ന് രണ്ടു തവണ തന്‍റെയധ്യാപകന്‍റെ പേര് പറഞ്ഞെന്നും ബാക്കിയെല്ലാം തുരുത്തും...,അവന്‍റെ പുഴയും ...പിന്നെ....തുരുത്തിന്‍റെ സന്ധ്യകള്‍ സമ്മാനിച്ച സ്വപ്നലോകം തേടിയുള്ള യാത്രയില്‍ അവനു നഷ്ടമായ രണ്ടു താങ്ങുകള്‍......... ............
       
      അവന്‍റെ ഐഡിക്കായുള്ള എന്‍റെ ചോദ്യത്തിനു ഉത്തരം തന്നത് അവളുടെ അവസാന മെയില്‍ ആയിരുന്നു....'ഓര്‍മ്മയുടെ ആധിക്യം അവനെ രോഗിയാക്കിയെന്നും....ആ ഓര്‍മ്മകള്‍ വീണ്ടെടുക്കാനുള്ള യാത്രയിലാകാം അവന്‍................................'........

...........................................................................................................................................
     എന്‍റെ ....അല്ല ഞങ്ങളുടെ തുരുത്തില്‍ അവന്‍ എന്നെങ്കിലും
വരും.....അവന്‍ പോലുമറിയാതെ അവന്‍റെയൊരു കൂട്ടുകാരന്‍....,.....
     നീന പറയാറുള്ളത് പോലെ 'എന്‍റെ മറ്റൊരു ഭ്രാന്ത്‌'..... മനോനില തെറ്റിയലോകത്ത്‌ ഇങ്ങനെയും ചില ഭ്രാന്തന്‍മാര്‍ വേണമല്ലോ?.............
      

      

Tuesday 25 December 2012

അമ്മ കരയുകയായിരുന്നു....

   




       അവള്‍ എന്‍റെ പെങ്ങളാണെന്നു പറഞ്ഞപ്പോള്‍ ഒരുത്തന്‍ കരണകുറ്റിക്കൊന്നു തന്നു.രണ്ടാമത്തവന്‍റെ  ചവിട്ടിനും മൂന്നാമത്തവന്‍റെ കുത്തിനും ഞാന്‍ വിധേയനായി....

      ഒന്നാമത്തവന്‍ അരുന്ധതിഫാനത്രെ...
രണ്ടാമത്തവന്‍ മധ്യവര്‍ഗക്കാരനാണെന്നു തോന്നുന്നു അവന്‍ ഇംഗ്ലീഷില്‍ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു..... മൂന്നാമത്തവനെ മാത്രം കണ്ടില്ല ദിശാബോധമില്ലാത്ത ആള്‍ക്കൂട്ടത്തിന്‍റെ ആരവങ്ങള്‍ക്കിടയില്‍ അവന്‍ അപ്രത്യക്ഷനായിരുന്നു........(നെരൂദയുടെ ഡയലോഗ് ബാക്ക്ഗ്രൗണ്ടില്‍) )
        വേദനയും പ്രതിഷേധവുമായി ഡോക്ടര്‍മാര്‍ക്കിടയില്‍ അവളും, ഒരു കൂട്ടം മൌനികള്‍ക്കിടയില്‍ ഞാനും...ഒരാങ്ങളയും പെങ്ങളും......... അപ്പോഴും അമ്മ കരയുകയായിരുന്നു.......
    

Thursday 20 December 2012

നീ നിശബ്ദനാകുക... (ഒരു പ്രതിഷേധ കുറിപ്പ്)

   അന്നവരെന്നെ
   നഗ്നയാക്കുമ്പോള്‍
   കണ്ണുകളില്‍
   അറുത്ത്‌ മാറ്റിയ
   ഉമ്മയുടെ മാറിടവും
   കുഞ്ഞനിയന്‍റെ
   നിശ്ചേതനരൂപവും 


   ഇന്നുനിങ്ങളെന്നെ
   നഗ്നയാക്കുകയാണ്
   വീണ്ടും....
   കണ്ണുകളടക്കട്ടെ ഞാന്‍.... ...
   

    
  മോഡിസത്തിന്‍റെ 
  ഇസങ്ങളില്‍ 
  സ്വയം 
  അന്യരായവര്‍  
   

Friday 14 December 2012

അവളുടെ സ്വാതന്ത്ര്യം...



   സ്വാതന്ത്ര്യത്തിനു ചിറകുകളുണ്ടെന്ന്
   ഞാന്‍.... 
   സ്വാതന്ത്ര്യത്തിനു 
   ജാതിയും,മതവും,ലിംഗവുമുണ്ടെന്നായി
   അവള്‍ 

   മലാലയും,പപ്പിലിയോ ബുദ്ധയും
   ഒറിജിനല്‍ ബുദ്ധനും ചിരിക്കട്ടെ!!





ലൈഫ് ലൈന്‍


  പയ്യോളി ഹൈസ്ക്കൂള്‍
  ശരിക്കുമൊരു 
  സര്‍വകലാശാലയാണ് 
  അവിടെ നീ വരച്ചിട്ട 
  രണ്ടു രേഖകളാണ് 
  ജീവിതത്തില്‍ ഞാന്‍ നേടിയ 
  ഏക ബിരുദം
  

  ഒരു ബിന്ദുവില്‍ നിന്നും 
  മറ്റൊരു ബിന്ദുവിലേക്ക് 
  സ്ഥിര പ്രവേഗത്തില്‍ 
  കൃത്യമായ ദിശയില്‍ 
  സഞ്ചരിക്കുന്ന 
  നേര്‍രേഖകള്‍..
    
  
  അളവുകോലുകലില്ലാത്ത
  മഹാ വിസ്ഫോടനങ്ങള്‍ ...
  അപ്രതീക്ഷിത അതിഥികള്‍
  സ്വാഗതമേന്തുന്ന
  വക്രരേഖകള്‍ ....



Sunday 9 December 2012

സ്വയം അടയാളപ്പെടുത്തുക.....ഇതൊരു വിവാഹ പരസ്യമല്ല...


സ്വയം അടയാളപ്പെടുത്തുക ,
 
         പ്രിയ സുഹൃത്തുക്കളെ ,
 
                          സ്ത്രീധനവും ആര്‍ഭാടവിവാഹങ്ങളും സാമൂഹികവിപത്തായികൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ആര്‍ഭാടരഹിത
സ്ത്രീധനരഹിത വിവാഹം ചെയ്യുവാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു.

                          സ്വയം അടയാളപ്പെടുത്തുക എന്ന സന്ദേശമുയര്‍ത്തി എന്‍റെ ഒന്നു രണ്ടു കൂട്ടുകാരും ഇത്തരം വിവാഹത്തിനു സന്നദ്ധത അറിയിച്ചിരിക്കുന്നു..

                          ഭ്രൂണഹത്യകളും സ്ത്രീധന പീഡനങ്ങളും ഒരു ചോദ്യചിഹ്നമായി നമ്മുക്ക് മുന്നില്‍ ഉയര്‍ന്നു നില്‍ക്കുമ്പോള്‍ സംസ്കാരത്തിന്‍റെ ആചാരത്തിന്‍റെ മറ പിടിച്ചു അതിനെ ആശ്ലേഷിക്കുന്നവര്‍ക്ക് മുന്നില്‍ ഒരു സാമൂഹിക വിപ്ലവം തുടങ്ങേണ്ട സമയം ആഗതമായിരിക്കുന്നു...

ഞങ്ങള്‍ ചെയ്യുന്നത് ,
                          ജാതി രഹിത മതരഹിത സ്ത്രീധനരഹിത സമൂഹം സ്വപ്നം കാണുന്ന ഞങ്ങള്‍ വിവാഹചിലവിനായുള്ള പണം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാനും തീരുമാനിച്ചിരിക്കുന്നു.

നാം ചെയ്യേണ്ടത്,

                            സ്തീധനത്തിനും ആര്‍ഭാട വിവാഹത്തിനും എതിരെ നിരന്തരം പ്രസ്താവനകള്‍ ഇറക്കുകയും,നെടുവീര്‍പ്പെടുകയും ചെയ്യുക മാത്രമല്ല സ്വയം അടയാളപ്പെടുത്തി സംസ്കാരിക നവോത്ഥാനത്തിന്‍റെ വര്‍ണ്ണവസന്തത്തില്‍ പങ്കാളിയുംകൂടി ആവുക....സ്ത്രീധന ആര്‍ഭാടവിവാഹത്തിന്‍റെ അപകട സാധ്യതകളെ നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന മത സാംസ്കാരിക സംഘടനകളെ ബോധ്യപ്പെടുത്തി ഈ സാമൂഹിക വിപത്തിനെതിരെ അണിനിരത്താന്‍ സുസജ്ജരാക്കേണ്ട ഭാരിച്ച ചുമതലയും നാം സ്വയം ഏറ്റെടുക്കണം...

ഇന്നത്തെ യുവതയുടെ കരുത്തുറ്റ ജിഹ്വയായ ഫേസ്ബുക്ക് പോലെയുള്ള സോഷ്യല്‍നെറ്റ്വര്‍ക്ക് സൈറ്റുകളെ ഫലപ്രദമായരീതിയില്‍ ഈ കാമ്പയിനു ഉപയോഗിക്കാവുന്നതാണ്.....

അനുബന്ധം:

ഇത്തരം ഒരു വിവാഹ സങ്കല്‍പ്പവുമായി ബന്ധപ്പെട്ട പ്രാരംഭിക ചര്‍ച്ചക്കള്‍ക്കിടയില്‍ ഞങ്ങള്‍ സംസാരിക്കാനിടയായ കുറച്ചു പേര്‍ ഞങ്ങളോട് ഒരു ചോദ്യമുന്നയിച്ചു "നിങ്ങള്‍ക്ക് ആരു പെണ്ണ് തരും ?"

'അമ്മ അറിയാന്‍' എന്ന സിനിമയിലൂടെ ജോണ്‍ പറയുന്നുണ്ട് "അമ്മയെ ബോധ്യപ്പെടുത്താനാകാത്ത വിപ്ലവത്തെ പ്പറ്റി".......അതിനാല്‍ നമുക്ക് നമ്മുടെ വീട്ടില്‍ നിന്ന് തന്നെ തുടങ്ങാം ...

Saturday 27 October 2012

അധിനിവേശ കാലത്തെ നേരം പോക്കുകള്‍


ശേഷിപ്പുകള്‍



കുലട ജന്മത്തിന്‍റെ
ശേഷിപ്പുകള്‍ക്കിന്നും
ഡെറ്റോളിന്‍റെ
മണമാണ്






ഭരണചക്രം

ഇന്ത്യയുടെ
'ഭരണചക്രം' കണ്ടെത്തി
ഒബാമയുടെ
കുശിനിക്കാരന്‍റെ
മുറിയലത്രെ!



വിപ്ലവകാരി

അധിനിവേശകര്‍
തിരികെയെത്തുമ്പോള്‍.....

ഭഗത് സിംഗാവണമെനിക്ക്
atleast
ഒരു ഗാന്ധിയെങ്കിലും....




FDI

ചിന്തകളും സ്വപ്നങ്ങളും
പണ്ടേയവര്‍ കവര്‍ന്നെടുത്തു
പിന്നെയാ
പൊളിഞ്ഞു വീഴാറായ

പഴയ കുമിട്ടി പീട്യ.....

Friday 13 April 2012

ബുര്‍ഖയിട്ടവള്‍.......



"വിഷു പുലരിയിലെ 
സ്നേഹമുള്ള കാഴ്ച"


മതസൌഹാര്‍ദ്ദത്തിന്‍റെ
കൊന്നപൂവുമായി"


വെറൈറ്റി കിട്ടിയ 
സ്റ്റാഫ്‌ ഫോട്ടോഗ്രാഫറില്‍
കാപ്ഷനുകള്‍
മിന്നി തിളങ്ങി


മൂടുപടമുയര്‍ത്തിയപ്പോള്‍
സ്റ്റാ:ഫോ: 
ഓടി മറഞ്ഞത്
അവള്‍ 
നരകാസുരന്മാര്‍
കീറിമുറിച്ച
അമ്പലവാസി
പെണ്‍കുട്ടി
ആയതിനാലോ?





Friday 6 April 2012

കൊച്ചു കഥകള്‍




ഗ്രാമം പേറുന്ന നാഗരികത 
     ആ മതിലനപ്പുറമാണ് മാലിന്യസംസ്കരണ കേന്ദ്രം....തിരിഞ്ഞു നോക്കുമ്പോള്‍ കോര്‍പ്പറേഷന്‍റെ "നന്ദി ഫലകം".....




ഒന്നുമറിയാത്ത വിഡ്ഢി കുശ്മാണ്ടങ്ങള്‍ 
    പത്ര വില്‍പ്പനയ്ക്ക് വന്ന സെലിബ്രിറ്റികളെ കണ്ടവള്‍ മൂക്കുപൊത്തി.അത് കൊടുതയച്ചവന്‍റെ നാറ്റം അവരെയും ഗ്രസിച്ചിരിക്കുന്നുണ്ടായിരുന്നു...................





ആശുപത്രി വരാന്തയില്‍ കേട്ടത്...........

     "കവനത്തിനു കാശു കിട്ടണം പോല്‍" ശിവനേ  സാഹിതി തേവിടിശ്ശിയോ? മഹത്തായ ഈ മൈകുണാഞ്ചന്‍ ഒറ്റ ശ്ലോകമായായിരുന്നു മലയാള സാഹിത്യം അടക്കി ഭരിച്ചിരുന്നത്   (ബഷീര്‍)
      "ആതുര സേവനത്തിനു സാലറി കിട്ടണം പോല്‍"....... ശ്ലോകങ്ങളും ചൊല്ലി ആശുപത്രി മൊതലാളിമാര്‍ സസുഖം വാഴുന്നു......ജിംഗ...ജിഗ ...ജിഗ..............



ഒരു 90 made man

    സ്വകാര്യവല്‍ക്കരണതിനെതിരെ സമരം ചെയ്തവനെയടിക്കാന്‍ കൈയോങ്ങിയപ്പോളാണ്...തന്‍റെ കയ്യിന്‍റെ 80 ശതമാനം ഓഹരി കമ്പനി മാനേജര്‍ക്കാണെന്നയാള്‍ ഓര്‍ത്തത്.........



കൊറേ പുസ്തകങ്ങള്‍ കത്തിക്കാന്‍ സമയമായി

    പ്രാധാന്യത്തോടെ വന്നൊരു സിറ്റി എഡിഷന്‍ വാര്‍ത്ത.... നഗര പ്രാന്തത്തിലെ ഫ്ലാറ്റില്‍ രണ്ടു പേര്‍ വിഷം കഴിച്ചു മരിച്ച നിലയില്‍....അതിലൊരാള്‍ ദൈവവും..മറ്റൊരാള്‍ ചെകുത്താനുമായിരുന്നു

Saturday 31 March 2012

ആമിയും ഞാനും....


“ഒരു കോഫി കുടിച്ചാലോ?” ക്ഷണം അപ്രതീക്ഷിതമായിരുന്നെങ്കിലും ഞാന്‍ പതറിയില്ല

       കൈയിലുണ്ടായിരുന്ന ജിബ്രാന്‍റെ പ്രവാചകനെ അവിടെ തന്നെ വച്ച് അവളുടെ കൂടെ നടന്നു..

      ആദ്യമായി എന്‍റെ കൂടെ ഒരാളെ കണ്ടിട്ടാകണം മൊയിലാര്‍ക്കു ഒരു ചിരി..ഇവിടെ പുസ്തകം വാങ്ങാന്‍ വരുമ്പോള്‍ ഞാനാരെയും കൂടെ കൂട്ടാറില്ല.


     എന്‍റെ പേര് അനന്യ...ആമിയുടെ അടുത്തു നിന്നും വരുന്നു..
നിങ്ങള്‍ക്കറിയാവുന്ന മൂന്നാമത്തെ ആമി അല്ലേ?
     
     പ്രണയത്തിനു വല്ലാത്തൊരു സൌന്ദര്യമുണ്ടെന്ന് നമ്മോട് പറഞ്ഞ മാധവിക്കുട്ടി..
      നിരജ്ജനെ കണ്ടില്ലായിരുന്നുവെങ്കില്‍ ...നിന്നെ ഞാന്‍ സ്നേഹിച്ചേനെ എന്നു പറഞ്ഞ സമ്മര്‍ ഇന്‍ ബത്തലെഹമിലെ മഞ്ജുവും പിന്നെ?

      ഇല്ല പിന്നെയാരെയും എനിക്കറിയില്ല ആദ്യമായാണ് ഞാനവളോട് സംസാരിച്ചത്
      

      നീയൊന്നു ഓര്‍ത്തു നോക്കിക്കേ?
    
      ഇല്ല ഓര്‍ക്കാന്‍ വയ്യ....


     എന്നാല്‍ വാ  നമുക്കൊന്നു നടക്കാം...
      
       ഒരഞ്ചു മിനുട്ട് എന്നെയും അനന്യയെയും മറന്നാല്‍ ഞാനൊരു കഥ പറഞ്ഞു തരാം
       
      പൊലര്‍ച്ചെ നടക്കാന്‍ പോകുന്നത് ഞങ്ങളൊരു പതിവാക്കി മാറ്റിയിരുന്നു.ഞങ്ങളുടെ നാടിന്‍റെ മാസ്മരിക സൌന്ദര്യമുള്ളതോന്നുംകൊണ്ടല്ല.കൊപ്പരക്കണ്ടം എന്ന പഴഞ്ചന്‍ പേര് മാറ്റി പുറക്കാടെന്ന പുതിയ നാമധേയം സ്വീകരിച്ചപ്പോള്‍ കൂടെ പോന്ന നാലഞ്ചു നായ്ക്കളും ,ആഞ്ചിപൂഞ്ചിയുടെ  ചായ പീട്യെല് ചായ കുടിക്കാന്‍ വരുന്ന  മൂന്നാല് വയസ്സന്‍മാരും, ഒരു പാല്‍സൊസൈറ്റി അല്ലാതെ മറ്റെന്തുണ്ടാവിടെ?
          

       ഞങ്ങളിലെ രണ്ടു പേരുടെ ഒടുക്കത്തെ മിലിട്ടറി പ്രേമം എന്‍റെ രാവിലത്തെ ഉറക്കത്തെ തല്ലി കൊന്നു..
          
       എന്‍റെ അമ്മമ്മയുടെ അനിയത്തിയും സര്‍വോപരി മൂന്നു ലിറ്റര്‍ പാല്‍ കഷ്ടിച്ചു കിട്ടുന്ന ഒരു പശുവിന്‍റെ മുതലാളിയുമായ അമ്മാളു അമ്മയാണ് ആ നിര്‍ദേശം മുന്നോട്ടു വച്ചത്
            
      "എന്തായാലും നീ കോപ്പ്രാണ്ടത്തിലേക്കു പോന്നുണ്ട് ഈ പാല് കൂടി ഒന്നു സൊസൈറ്റിയില്‍ കൊടുത്താലെന്താ?
       ഐക്യകണ്ടേന എല്ലാവരും പാസ്സാക്കിയതിനാല്‍ ഉറക്കത്തോടൊപ്പം രണ്ടു ലിറ്റര്‍ പാലിന്‍റെ ഭാരവും കൂടി എന്‍റെ കൈയ്യില്ലായി.
           

       കൂടെയുള്ള പഹയന്മാരിലോരുത്തനു മിലിട്ടറിയില്‍ കിട്ടിയപ്പോള്‍ ലവമാരുടെ നടത്തം നിന്നു.പക്ഷെ എന്‍റെ പാലു കൊടുപ്പ് ‘എന്‍റെ മാനസപുത്രി’യുടെ എപ്പിസോഡിനേക്കാള്‍ നീണ്ടു നിന്നു.



       ഇതിലെവിടെയാ പ്രണയം? ഒരു വായനക്കാരന്‍ എഴുന്നേറ്റുനിന്നു ചോദിക്കുകയാണ്.
     
       ഇരിക്കവിടെ?നാരാണന്‍ മാഷിന്‍റെ പ്രേതം കൂടിയോ?അവനവിടെ ഇരുന്നു.ഞാന്‍ വീണ്ടും തുടരട്ടെ...
     

     അന്നു കരുണേട്ടന്‍റെ പാലും കൊണ്ടും വന്നത് മോളിയായിരുന്നു(സനിഷയെന്നു സര്‍ട്ടിഫിക്കറ്റില്‍))) ) ..കൂടെയാരാണാവോ ഒരു പുതിയ കുട്ടി...
      "മോളീ കരുനേട്ടനെന്തു പറ്റിയെടി?" 
(മോളി എന്ന് വിളിച്ചതോ? എടീ എന്നു വിളിച്ചതോ..എന്തായാലും പഹയത്തിക്കത് പിടിച്ചിട്ടില്ല)
       
      വെക്കേഷന് വീട്ടിലിരുന്നാ ഇമ്മളോരു അടിമ തന്ന്യാന്നു ഒരുത്തന്‍ പണ്ട് പറഞ്ഞിട്ടുണ്ടായിരുന്നു.

     മീന്‍ വാങ്ങാന്‍ പോണോലെ?മീന്‍ കൂട്ടാത്ത ഞാനെന്തിനാ മീന്‍ വാങ്ങാന്‍ പോണെന്നു ചോദിച്ചാല്‍," ഇഞ്ഞ് പോയാ കൊറച്ചധികം കിട്ടുമെന്ന" സിദ്ധാന്തമുണ്ടാക്കിയതും മുന്‍പ് പറഞ്ഞ അമ്മാളു അമ്മമ്മയാണ്.

      മീനും വാങ്ങി ആലിക്കാന്‍റെ പീട്യെന്‍റെ തിരിവും കഴിഞ്ഞ പാടെ അവളെ പിന്നെയും കണ്ടു...

     എന്തായാലും ഇമ്മളെ നാട്ടാരിയല്ല..കൊപ്പരക്കണ്ടത്തിലെ 90 ശതമാനവും പെന്കുട്ട്യോള് പഠിക്കുന്നത് സി കെ ജി സ്കൂളാണ്...ശേഷിച്ച 10 ശതമാനത്തിന്‍റെയും കണക്ക് കൃത്യമാണ്..തല തെറിച്ച കുറച്ചെണ്ണം പയ്യോളി സ്കൂളും പിന്നെ രണ്ടോ മൂന്നെണ്ണം കൊയിലാണ്ടിയിലും..
    

     എന്തായാലും ഇവളു ഈ ഗണത്തിലൊന്നും പെടൂല്ല. അവളു പുറത്തുനിന്നു വന്നവള് തന്നെ. 
     മീനും കൊടുത്തു മോളീന്‍റെ പൊരേന്‍റെടുത്തു കുറെ തിരിഞ്ഞു കളിച്ചെങ്കിലും നൊ യൂസ്...
     പോയാ പോട്ടെന്ന് വച്ചു സിദ്ധിഖിന്‍റെ പറമ്പില്‍ കളിക്കാന്‍ പോയി...
     

     വൈകുന്നേരം കൊപ്പരക്കണ്ടം അന്താരാഷ്ട്ര വായനശാലയിലെ നിത്യ സന്ദര്‍ശകനായ ഞാന്‍ അന്നവിടെ മോളിയെ കണ്ടു ഞെട്ടിപ്പോയി..ബാലസംഘത്തിന്‍റെ സെക്രെട്ടറിയായിരുന്ന ഞാന്‍ നിര്‍ബ്ബന്ധപൂര്‍വ്വം മെമ്പര്‍ഷിപ്പ്‌  എടുത്തു കൊടുത്തിട്ടും ഒരിക്കല്‍ പോലും ഇങ്ങോട്ടേക്ക് തിരിഞ്ഞു നോക്കാത്ത ഇവളെന്താ ഇവിടെ?
    അപ്പോഴതാ തൊട്ടപ്പുറത്ത് അവളും,നമ്മുടെ പുതിയ കഥാപാത്രമേ?
    
    അവരെ എന്നെ കാത്തു നില്‍ക്കുകയാണെന്ന് അറിഞ്ഞപ്പോള്‍ ഞാനങ്ങു വല്ലാണ്ടായി...sorry എന്നെയല്ല എന്‍റെ കയ്യിലെ ഖസാക്കിന്‍റെ ഇതിഹാസത്തെ...എനിക്ക് രവിയോട് വല്ലാത്ത അസൂയ തോന്നി.. 


    കോണിയിറങ്ങുമ്പോള്‍ ഒന്ന് കൂടി നോക്കണമെന്ന്
 ഉണ്ടായിരുന്നു..അപ്പോളേക്കു രാജേട്ടന്‍റെ കത്തി തുടങ്ങിയിരുന്നു..
   


     ഉറക്കം തൂങ്ങുന്ന പകലുകളില്‍ അവളൊരു ആശ്വാസമാണ്...
വിജയന്‍റെ നായികമാരെ ഓര്‍ത്തത് കൊണ്ടാകണം, അവളുടെ ശാലീന നഗ്നത എന്നെ വല്ലാതെ മോഹിപ്പിക്കുന്നു
    വരൂ ഒന്നു കാണട്ടെ എന്നതില്‍ നിന്നും...വരൂ ഞാനൊന്നു ചുംബിക്കട്ടെ എന്നായി ഞാന്‍..
    
    അവളോട്‌ തോന്നിയ വികാരമെന്തന്നറിയാതെ പ്രക്ഷുബ്ധമായ മനസ്സിനെയും താങ്ങി രണ്ടു ദിവസമിരുന്നപ്പോഴേക്കും അവള്‍ അപ്രതീക്ഷിതയായിരുന്നു...
    
   പിന്നീട് പ്രണയ നോവലുകള്‍ മാത്രം വായിച്ചു ...അവളെ മാത്രം നായികയാക്കി കുറെക്കാലം
ഞാന്‍ നടന്നു


   ഇപ്പോള്‍ വായനക്കാരനെക്കാള്‍ മുമ്പില്‍ അനന്യ കടന്നു വന്നു

   

   എനിക്കൊരു സമ്മാനവും തന്നു..പിന്നീട് വിളിക്കാമെന്നു പറഞ്ഞു ഒരു ഓട്ടോയില്‍ കയറിയവള്‍ പോയികൊണ്ടിരിക്കെ...സമ്മാനപൊതി ഞാന്‍ തുറന്നു .."ഖസാക്കിന്‍റെ ഇതിഹാസം"...
     

   അച്ചടിച്ച കറുത്ത അക്ഷരങ്ങള്‍..., ചുളിയാത്ത പേജുകള്‍ ...ഒരുപാട് തവണ വായിച്ചതെങ്കിലും വല്ലാത്തൊരു ആകര്‍ഷണം...


  " “രവി ഇത് ഞാനാണ് പത്മ രാപക്ഷികള്‍ പറന്നു പോകുന്നതും നോക്കി കടല്‍ത്തീരത്തെ തണുത്ത മണലില്‍ കിടന്നത് ഏഴു കൊല്ലം മുമ്പാണ്”



    ഈ വട്ടമിട്ടു വച്ചവര്‍ നമ്മള്‍ രണ്ടുപെരുമല്ലേ? ഒരു പക്ഷെ നമ്മളുടെ സ്വപ്നത്തിലെങ്കിലും...
  


    അന്ന് വൈകുന്നേരം എന്‍റെ fb യില്‍ ഒരു പുതിയ friend request.                  
..AAMI.........






Monday 26 March 2012

രാജിവെക്കുന്ന പ്രണയങ്ങള്‍

ഓടിയകന്നു പോകുന്ന-
നഭുവങ്ങളുടെ
തീവ്ര വേദന
പിടിച്ചെടുക്കാനുള്ള
ഒരു
ലിമിറ്റെഡ് സ്റ്റോപ്പ്‌ യാത്രയിലാണവള്‍
പറഞ്ഞത്

രാജിവെക്കുകയാണ്
ഉത്തരാധുനികതയിലെ
പുതിയ എഴുതിചേര്‍ക്കല്‍

പ്രണയം..... നിഷേധം
കണ്ണുകള്‍.... കണ്ണുനീര്‍
ഫെമിനിസ്റ്റത്രയവള്‍

ഫെമിനിസ്റ്റുകള്‍
കരയുമോ?
സാറ ജോസെഫിനോട്
ചോദിക്കാം?

ചുട്ടുപൊള്ളുന്ന
ചുംബനത്തില്‍
രാജികത്ത് സൈന്‍
ചെയ്തു
ഞാനുമായി
ഉത്തരാധുനികന്‍


പാതിമയക്കത്തിലി-
ത്തിരി നേരംകണ്ടൊരു
സ്വപ്നമാണെന്നറിഞ്ഞുടന്‍

ചോറിനെന്താ കറിയെന്നു
ഞാനും
ചീര ക്കൂട്ടാനെന്നവളും
പറഞ്ഞു
ഞങ്ങള്‍
പഴഞ്ചരായി


(വീണ്ടും ആരുടെയോ കഥ)

Monday 13 February 2012

സീതക്കായി.........


ജീവിതം ചോദ്യചിഹ്നമായപ്പോള്‍
അവള്‍
അമ്മയുടെ ഗര്‍ഭപാത്രത്തിലേക്ക് 
മടങ്ങി

ചോദ്യമുയര്‍ത്തിയവരുടെ
കൈയ്യിലെ
ത്രിശൂലം
യോനിമുഖങ്ങ ള്‍ കയറിയിറങ്ങുന്നു


...അമ്മ അവള്‍ നഗ്നയാണ്
ഇന്ന് നീയും
നരച്ച സ്വപ്നങ്ങളില്‍
ഗസ്റ്റ്‌ റോളില്‍ പ്പോലും
വരാതിരിക്കുക.....

രക്ത കൊതി
തീര്‍ന്നവര്‍
ദൈവത്തെ
വിളിക്കുമ്പോള്‍

നിനക്ക് ആജ്ഞാപിക്കാം
രക്തം പുരണ്ട
നിന്‍റെ ഭര്‍ത്താവിനോട്
അഗ്നിശുദ്ധി വരുത്താന്‍