ജാലകം

ജാലകം

Tuesday 2 June 2015

കവിതകള്‍ വിരിയുന്ന ജയിലുകള്‍

മുറിയിലേക്കെത്തുന്ന വെളിച്ചത്തെ തടയിടാന്‍ പഴയ പത്രകടലാസുകളും തുണി കഷ്‌ണങ്ങളുമുപയോഗിച്ചുള്ള ഒരു ശ്രമത്തോടെയാണ് അയാളുടെ അന്നത്തെ ദിവസമാരംഭിച്ചത്. തടസ്സങ്ങള്‍ക്ക് വിധേയാരാവാത്ത സൂര്യരശ്മികള്‍ അങ്ങിങ്ങ് ചിതറി കിടന്ന് ജയിലറെന്ന നിലയിലെ അയാളുടെ കാര്യപ്രാപ്തിയെ ചോദ്യം ചെയ്തു കൊണ്ടിരുന്നു.

                       ജയിലുകളുടെ നഗരമാണിത്. നഗരത്തിന്‍റെ ഓരോ ഭാഗങ്ങളും അടയാളപ്പെടുത്തുന്നതും, ജീവിക്കുന്നതും ജയിലുകളുടെ പേരിലാണ്. പരസ്പരം തിരിച്ചറിയാനായി ജയില്‍പുള്ളികളെ പോലെ സാധാരണക്കാരനും നമ്പറുകളില്‍ അഭയം തേടിയിരിക്കുന്ന ഒരു നഗരം
നിശബ്ദതയെ ഏറ്റവും മനോഹരമായി അനുഭവിക്കുന്ന ജയിലുകളിലൊന്നാണ് നഗരത്തിന്‍റെ അടിത്തട്ടിലുള്ള ഈ കുഞ്ഞു ജയില്‍..,. ശാന്തരായ ജയില്‍ പുള്ളികളും സന്ദര്‍ശകരുടെ കുറവും(അഭാവം എന്ന് തന്നെ പറയാം) പോസിറ്റീവായ ഒന്നായിട്ടും അവിടെ സ്ഥിരമായി തങ്ങുന്നതില്‍ ജീവനക്കാര്‍ പൊതുവെ വിമുഖത കാട്ടിയിരുന്നു.നഗരത്തിലെ മറ്റു ജയിലുകളില്‍ നിന്നുള്ള അകലവും അടിസ്ഥാനസൌകര്യങ്ങളിലെ കുറവുമായിരിക്കാം അതിനു പിറകില്‍..
                           
                                                        ജയിലറെന്ന നിലയിലെ പതിവുശീലമായ ഉച്ചയുറക്കത്തില്‍ നിന്നും എഴുന്നേല്‍ക്കണമെങ്കില്‍ ടൌണില്‍ നിന്നും പലചരക്കുമായെത്തുന്ന ക്ലാര്‍ക്ക് വരികയോ അല്ലെങ്കില്‍ സ്വപ്നങ്ങള്‍ക്ക് ഭംഗം വരുകയോ വേണം.ഇവ രണ്ടും സംഭവിച്ചില്ലെങ്കില്‍ അയാളുടെ ഉച്ചയുറക്കം രാത്രി വരെ നീണ്ടേക്കാം
പുതുതായി ഘടിപ്പിച്ച വിജാഗിരിയായിരുന്നിട്ടും വലിയ ശബ്ദത്തോടെ തുറക്കപ്പെട്ട വാതിലിലൂടെ പതിവില്‍ നിന്നും വിപരീതമായി അന്നു കടന്നു വന്നത് ഒരു സ്ത്രീയും നാലോ അഞ്ചോ വയസ്സ് പ്രായം തോന്നിക്കുന്നൊരു കുട്ടിയുമാണ്. അപ്രതീക്ഷിതമായി കടന്നുവന്ന അതിഥികളെ കണ്ടു അന്ധാളിച്ച അയാള്‍ ബട്ടണുകള്‍ ശരിയാക്കുന്നതില്‍ വ്യഗ്രത കാട്ടിയതിനാല്‍ മേശയിലുണ്ടായിരുന്ന ഒന്നു രണ്ടു ഫയലുകള്‍ താഴേക്കു വീണു.

“ഇരിക്കൂ” ,ഉപചാരവാക്കുകള്‍ അയാള്‍ മറന്നിട്ടില്ലായിരുന്നു.അയാളുടെ മേശക്ക് മുമ്പിലുണ്ടായിരുന്ന ഇടത്തരം വലുപ്പമുള്ള ബെഞ്ചില്‍ അവര്‍ പതുക്കെയിരുന്നു.

“നിങ്ങളെ ഏതു വിധത്തിലാണ് ഞാന്‍ സഹായിക്കേണ്ടത്?” താഴെ വീണ ഫയലുകള്‍ യഥാസ്ഥാനത്ത് സ്ഥാപിക്കുന്നതിനിടയിലായിരുന്നു അയാളുടെ ചോദ്യം.

“ഞാന്‍ വളരെ ദൂരെ നിന്ന് നിങ്ങളെ കാണുവാന്‍ വന്നതാണ്.” മുഖഭാവങ്ങളില്‍ യാതൊരു മാറ്റവും വരുത്താതെയായിരുന്നു അവളുടെ മറുപടി.

“ശരി നിങ്ങള്‍ക്കാരെയാണ് സന്ദര്‍ശിക്കേണ്ടത്”

“ആരെയുമല്ല താങ്കളെ തന്നെയാണ് എനിക്ക് കാണേണ്ടത്”
അയാള്‍ക്ക്‌ ചിരി വന്നു. വളരെ കാലത്തിനു ശേഷമാണ് അയാളൊന്നു ചിരിക്കുന്നത്.അതിനാല്‍ തന്നെ ചിരിക്കുമ്പോഴുള്ള ചുണ്ടുകളുടെയും പല്ലുകളുടെയും സ്ഥാനം ശരിയായോ എന്നയാള്‍ക്കൊരു സംശയവും തോന്നാതല്ല.

“അനുമതിപത്രമില്ലാതെ ആരെയെങ്കിലും സന്ദര്‍ശിക്കാന്‍ എത്തിയതാണെങ്കില്‍ ഞാന്‍ തീര്‍ത്തും നിസ്സഹയനാണ്.അവ കൂടിയേ തീരൂ.” ജയിലറുടെ ഭാവത്തിലേക്ക് അയാള്‍ പെട്ടെന്ന്‍ മാറി.

“നിസ്സഹായാവസ്ഥയിലിരിക്കുന്ന മനുഷ്യരുടെ ഏകീകരണത്തെ തടയുകയല്ലേ നിങ്ങളുടെ ഈ ജയിലുകള്‍.,. അവിടത്തെ അധിപനായ താങ്കള്‍ നിസ്സയഹായതയുടെ മൂടുപടം സ്വയം അണിയുകയാണോ?”
സന്ദര്‍ശകയുടെ വാക്കുകളിലെ ആവൃത്തിമാറ്റം അയാളെ ഒരേ സമയം ഭയവും ആകാംക്ഷയും നിറഞ്ഞ ഒരവസ്ഥയിലേക്കെത്തിച്ചു.

“വാക്കുകളിലെ കണിശതയും അവ ഉപയോഗിക്കുന്നതിലെ കരുത്തും. നീയൊരു പത്രപ്രവര്‍ത്തകയാണെന്ന് കരുതുന്നു.നിങ്ങള്‍ക്ക് കഥകളെഴുതാനും അന്വേഷണറിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാനും ഒരു പാട് ജയിലുകള്‍ ഈ നഗരത്തില്‍ വേറെയുമുണ്ട്‌, എന്നെയും ഈ കുഞ്ഞു തടവറയെയും വെറുതെ വിടുക “
അയാളിലുണ്ടായ സ്വരമാറ്റം ആസ്വദിച്ചു അവള്‍ പറഞ്ഞു, 

“നിങ്ങളൊരിക്കലും പോലീസാവേണ്ട ഒരാളല്ല, ഞാന്‍ പത്രക്കാരിയൊന്നുമല്ല.. നിങ്ങളുടെ സഹായം തേടി വന്ന ഒരു നിസ്സഹായയാണ്”
അവളുടെ വാക്കുകളിലെ പരിഹാസത്തെ തള്ളികളഞ്ഞെങ്കിലും അവ പൂര്‍ണ്ണമായും വിശ്വസിക്കാന്‍ ജയിലര്‍ തയ്യാറായിരുന്നില്ല.. സന്ദര്‍ശക തുടര്‍ന്ന് കൊണ്ടിരുന്നു.

” കേള്‍ക്കുന്നവര്‍ ആച്ഛര്യപ്പെട്ടേക്കാമെങ്കിലും താങ്കള്‍ക്ക് വളരെ നിസ്സാരമായി സാധിച്ചു തരുന്ന ഒരു ആവശ്യവുമായി വന്നതാണ് ഞാന്‍.,. എന്നെയും മകളെയും ഈ ജയിലില്‍ ബന്ധിതരാക്കണം”

അവളുടെ സംസാരത്തില്‍ ഇടപ്പെട്ട അയാള്‍ക്ക് ദേഷ്യത്തിനു തടയിടാന്‍ കഴിഞ്ഞില്ല “പരിഹാസം കുറെ കൂടുന്നുണ്ട്,നിങ്ങള്‍ക്കിവിടെ നിന്ന് പോകാം”
നിങ്ങളെന്തിന് ഭയക്കണം. വേശ്യയായോ കൊലപാതകിയായോ നിയമത്തിന്‍റെ ചങ്ങലകള്‍ പൊട്ടിക്കാതെഅവയിലൂടെ  പടിപടിയായെനിക്കിവിടെയെത്താം.. അതല്ല എന്നുണ്ടെങ്കില്‍ ഒരു തീവ്രവാദിയായി കോടതികളെ മറികടന്നു നേരിട്ടുമെത്താം.പക്ഷെ എനിക്കിവിടെ പച്ചയായെത്തണം. തുളച്ചു കയറുന്ന വേദനകളെ മനസ്സിനു അര്‍പ്പിക്കണം.. ശരീരത്തിന് ഇരുമ്പ്കമ്പികളുടെ മണം നല്‍കണം.. പിറകോട്ട് നടക്കണം… ഒരു തെറ്റും ചെയ്യാതെ ജയിലറകളില്‍ നീറിയിരിക്കണം. വിശപ്പും ദാഹവും കൊണ്ടിവള്‍ നിലവിളിക്കുമ്പോള്‍ നിങ്ങള്‍ അവളുടെ അമ്മയെ കാട്ടികൊടുക്കണം… വ്രണങ്ങളില്‍ പുഴുവരിച്ച ഒറ്റമുറിക്കുള്ളിലെ നാറ്റമാണ് നിന്‍റെമ്മയെന്നു പറയണം”

അഞ്ചുവയസ്സുകാരിയായ ആ കുട്ടിയും അയാളും അവളെ ഒരത്ഭുതജീവിയെ പോലെ നോക്കുകയായിരുന്നു.

മുറിയിടെ മൂലയ്ക്കുണ്ടായിരുന്ന ജാറില്‍ നിന്നും അയാള്‍ കുറേ വെള്ളം കുടിച്ചു.ഇവിടെയെന്താണ് സംഭവിക്കുന്നതെന്ന് അയാള്‍ക്ക്‌ തീരെ മനസ്സിലായില്ല . വല്ലാതെ ശ്വാസം മുട്ടുന്നുണ്ടായിരുന്നതിനാല്‍ മുറിക്ക് വെളിയിലേക്കിറങ്ങി നിന്നു.

പലചരക്ക്‌ വണ്ടിയുടെ മുരള്‍ച്ച കേട്ടതിനാല്‍ അയാള്‍ സ്റ്റോക്ക്‌ പുസ്തകവുമായി വണ്ടിയുടെ അടുത്തേക്ക് പോയി..

“എന്താ സാര്‍ ഇന്ന് നേരത്തെയെഴുന്നേറ്റോ?” അയാളുടെ പതിവില്ലാത്ത വരവ് കണ്ടു ക്ലാര്‍ക്ക്‌ ചോദിച്ചു..

“വല്ലാത്ത തലവേദന ,തല പൊട്ടിപൊളിയുന്നത് പോലെ തോന്നുന്നു.”

“എന്നാല്‍ സര്‍ പോയി കിടന്നോളൂ ..ഞാന്‍ രജിസ്റ്റര്‍ അവിടെയെത്തിക്കാം”

“അതു സെക്യൂരിറ്റിയുടെ കൈയ്യിലേല്‍പ്പിച്ചാല്‍ മതി” ക്ലാര്‍ക്കിനോടു യാത്ര പറഞ്ഞു അയാള്‍ ധൃതിയില്‍ മുറിയിലേക്ക് തിരിച്ചു നടന്നു.

അപ്പോള്‍ ചുരുട്ടിവെച്ചിരുന്ന ഏതോ ഒരു പുസ്തകം നിവര്‍ത്തുകയായിരുന്നു അവള്‍. അയാളെ കണ്ടതും അതില്‍ നിന്നും രണ്ടു വരി അവള്‍ പതുക്കെ ചൊല്ലി.

കറുത്തുരുണ്ട അതിലെ എഴുത്തുകാരന്‍റെ പേര് അയാളെ തുറിച്ചു നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. അത് അയാളുടെ തന്നെ പേരായിരുന്നു. ഒരു പുസ്തകം പോലും വായിക്കാത്ത ഒരാളുടെ എഴുത്തിന് വേണ്ടി ചോര നിറമുള്ള മഷി പുരളുന്നത് ചരിത്രത്തിലെ നിരന്തര കാഴ്ചയാണ്.. അങ്ങനെയുള്ള ഒരുവന്‍റെ ജീവനാണ് ആ കവിതകള്‍.

അടിച്ചു പരത്തിയ അവന്‍റെ കവിതകളില്‍ നിന്നും ഉതിര്‍ന്നു വീണ വിപ്ലവങ്ങള്‍ നൂറ്റി പതിനാലാം മുറിയില്‍ നരച്ചു തൂങ്ങി കിടപ്പുണ്ടായിരുന്നു.ഫില്‍ട്ടര്‍ ചെയ്ത ആ കവിതകള്‍ പുറം ലോകം കണ്ടത് ജയിലറുടെ പേരിലാണെന്നതില്‍ നിന്ന് തന്നെ കവിതകള്‍ പേറിയ മുറിവുകളുടെ ആഴം വെളിവാക്കുന്നു. സ്വത്വം നഷ്ടപ്പെട്ട കവിതകളുടെ പിതാവിനെ തേടി ഇത്ര പെട്ടെന്ന് ഒരാള്‍ തന്നെ തേടി വരുമെന്ന് അയാള്‍ ഒട്ടും പ്രതീക്ഷിച്ചില്ല.

അവളുടെ നോട്ടത്തിന്‍റെ തീക്ഷ്ണതയാല്‍ നിരാകരണത്തിനുള്ള വിദൂര സാധ്യത പോലുംതനിക്ക് നഷ്ടമാകുന്നുവെന്നു അയാള്‍ തിരിച്ചറിഞ്ഞു. വിപ്ലവ സൂര്യനെ മറയ്ക്കാന്‍ കറുത്തപുകകള്‍ക്ക് കഴിയുമെന്ന് കരുതിയ വര്‍ഗ്ഗത്തിന്‍റെ പഴക്കം ചെന്ന ട്രെക്കുകളിലൊന്നില്‍ മരണത്തിലേക്ക് യാത്രയായ അവനെ പറ്റി അയാളെന്തു പറയാന്‍?

“അവന്‍റെ തിരിച്ചു വരവ് ഞാനൊരിക്കലും പ്രതീക്ഷിക്കുന്നില്ല. നിങ്ങളാല്‍ ബലാത്സംഗം ചെയ്യപ്പെട്ടഅവന്‍റെ കവിതകളുടെ ഒരുതുണ്ട് തുണിയെങ്കിലും ബാക്കിയുണ്ടെങ്കില്‍ തിരിച്ചു തരിക.
യാചനയും കരുത്തും ഒരുമിച്ചു സംസാരിക്കുന്ന അവളുടെ വാക്കുകള്‍ക്കു മുന്നില്‍ ഒരിക്കല്‍ കൂടി അയാള്‍ പതറി.
കണ്ണുകളിലേക്ക് ഇരുട്ട് കയറുന്നത് പോലെ അയാള്‍ക്ക്‌ അനുഭവപ്പെട്ടു.. കൈകള്‍ വല്ലാതെ വിറയ്ക്കുന്നു. ഞരമ്പുകളിലൂടെ ആ വിറയല്‍ കാലുകളിലേക്ക് പടരുന്നുവെന്നു തോന്നിയതിനാല്‍ അയാള്‍ ഇറങ്ങിയോടി. അധികദൂരം ഓടാന്‍ കഴിയാതിരുന്ന അയാള്‍ മുറ്റത്തു വീണു പോയി. ഞാനൊരു തടവറയിലാണെന്ന് അയാള്‍ സ്വയം കരുതി. 
ഒച്ചത്തില്‍ കവിത ചൊല്ലി കൊണ്ടിരിക്കുന്ന ജയിലറുടെ ഭ്രാന്തമായ അവസ്ഥ കണ്ടു മറ്റുള്ളവര്‍ ഓടിവന്നു. ജീവിതത്തില്‍ അയാളെടുത്തൊരു ഒരേയൊരു ജീവന്‍ അയാളിലേക്ക് തിരിച്ചെത്തുകയാണെന്ന് കരുതത്തക്ക വിധം ഒച്ചത്തിലായിരുന്നു അയാളുടെ പ്രകടനം. കവിതകളുടെ ഒഴുക്കില്‍ നിന്നും അമ്മയും മകളും അപ്രത്യക്ഷ്യമാവുന്നത് ആരും കണ്ടില്ല.. അറിയാന്‍ അവരാരും അവളെ കണ്ടിരുന്നില്ലല്ലോ…

Tuesday 23 July 2013

ഒറ്റ മൈന...




നിങ്ങളുടെ വീട്ടുമുറ്റത്തും വരാറുണ്ടാവും
ഒറ്റമൈന......

തീര്‍ച്ചയായും
അവളെ ആട്ടിപായിപ്പിക്കണം.
കവര്‍ച്ചകാരിയാണല്ലോ?
ഒരു ദിവസത്തെ സന്തോഷം മുഴുവന്‍
അവള്‍
കവര്‍ന്നെടുത്തല്ലോ.

മകന്‍റെ കാലുകളില്‍
നീ
ചുട്ടുപഴുപ്പിച്ച ചട്ടുകം
അപ്പോഴും ചിത്രം വരയ്ക്കുന്നുണ്ടാവാം

തെരുവില്‍
നിന്‍റെ
സഹോദരി നഗ്നമാകുന്നുണ്ടാവാം 

അയല്‍ക്കാരന്‍
ഇന്നും
പട്ടിണിയായിരിക്കാം..

അവളെ
ഒരിക്കലും
വെറുതെ വിടരുത്
എല്ലാറ്റിനും
കാരണം
അവളാണ്
ഒറ്റമൈന..

Friday 28 June 2013

ആരാച്ചാര്‍......

        
           മീരയെ പോലെ ഞാന്‍ പിന്തുടരുന്ന മറ്റൊരു നവതലമുറ എഴുത്തുകാരിയില്ല ...മീരയുടെ ഒരു കഥ കൂടി ഇന്നു ഞാന്‍ വായിച്ചിരുന്നെങ്കില്‍ അവരുടെ അടിമയായി ഞാന്‍ മാറിയേനേ. വായനക്കാരന്‍ കഥകളിലേക്കിറങ്ങുമ്പോള്‍ അതിലേക്ക് പൂര്‍ണ്ണമായും  അലിയേണ്ടത് തന്നെയാണ്. അത്തരമൊരു ഘട്ടത്തിലാണ് പുറത്തേക്കുള്ള വഴികള്‍ എനിക്കന്യമാക്കി അവരുടെ സംഹാരതാണ്ഡവം....
         ആരാച്ചാര്‍ക്ക് മരണത്തിന് ഗന്ധമായിരിക്കും.. ഒരു ആരാച്ചാരെയും നേരിട്ട് കണ്ടില്ലെങ്കില്‍ കൂടി നമുക്കത് ഊഹിക്കാം.. അനുഭവിച്ചറിയണമെങ്കില്‍ മീരയുടെ 'ആരാച്ചാര്‍' തന്നെ വായിക്കണം... ഈ കൃതി ഭരണകൂടം എങ്ങനെ ഓരോരുത്തരെയും അതിന്‍റെ ഇരകളാക്കുന്നു എന്നു കാണിച്ചു തരികയാണ് എന്നു ഡി സി ക്കാര്‍ പുറം ചട്ടയില്‍ പറയാനും ,സ്ത്രീവാദപരമായ ഒരു വിശകലനത്തില്‍ ബോധപൂര്‍വ്വം വിട്ടു നില്‍ക്കാന്‍ ശ്രമിയ്ക്കും തോറും അതിലേക്കു തന്നെ ഏതൊരു വായനക്കാരിയെയും കുരുക്കിയിടുന്നു എന്നത് തന്നെയാണ് ഈ കൃതിയുടെ വിജയം എന്നു 'സംഘടിത'യില്‍  ഉഷാകുമാരി ചേച്ചിയെഴുതാനും കാരണം ...ഒരു പാട് തലങ്ങളിലൂടെ വിഭിന്നദിശകളിലൂടെ സഞ്ചരിക്കുന്ന ഈ നോവലിന്‍റെ ബഹുസ്വരതയാണ്... 

                          കൊല്‍ക്കത്തയുടെ പശ്ചാത്തലത്തിലെഴുതപ്പെട്ട ഈ നോവല്‍   വായനക്കാരനെ പിടിച്ചുനിര്‍ത്തുന്നു... അപരിചതമായ പ്രമേയവും എഴുത്തിലൂടെ മാത്രം കണ്ട കൊല്‍ക്കത്തയുടെ പരിചയതയും മീരയുടെ അസാമാന്യ രചനാ പാടവും ഒത്തു ചേരുമ്പോള്‍ രണ്ടായിരത്തി പന്ത്രണ്ടിലെ മാത്രമല്ല നോവല്‍ചരിത്രത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടേണ്ട ഒന്നാണിത്...  "ആരുടെയെങ്കിലും മരണം എല്ലാവര്‍ക്കും ആവശ്യമുണ്ട് - സ്വന്തം അധികാരം അടയാളപ്പെടുത്താന്‍ "... അധികാര കേന്ദ്രങ്ങളുടെ  അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയമാകുന്നവന് ശരിയും തെറ്റും തിരിച്ചറിയാനാവാതെ പകച്ചു നില്‍ക്കുമ്പോള്‍ വ്യവസ്ഥയെ ആധാരമാക്കി തെറ്റും ശരിയും ചൂണ്ടി കാണിക്കുന്ന ഭരണകൂടവും നീതിപീഠവും..  തൂക്കുക എന്ന കര്‍മ്മം മാത്രമേ ഞാന്‍ ചെയ്യുന്നുള്ളൂ... നിര്‍ദേശിക്കുന്നത് കോടതിയാണ്..ഉപകരണങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നതെങ്ങനെയെന്നു  ചേതന വാക്കുകളിലൂടെ കാണിച്ചു തരുന്നു .. നിങ്ങള്‍ക്ക് ചേതനയെ ഭാരത സ്ത്രീത്വത്തിന്‍റെയും സ്വാഭീമാനത്തിന്‍റെയും പ്രതീകമായി കാണാം എങ്കിലും അവള്‍ ജനിച്ചു വീണ മണ്ണില്‍ ജീവിതം വരയ്ക്കാന്‍ കെല്‍പ്പില്ലാതെ വരയ്ക്കപ്പെട്ടവരായി മാത്രമിരിക്കുന്ന ജീവിതങ്ങളുടെ പ്രതീകമാണ്...

                 വര്‍ത്തമാനങ്ങള്‍ ഇന്നലെയുടെ തുടര്‍ച്ചയാണ്‌..,...  നോവലിന്‍റെ  സഞ്ചാരത്തില്‍ ചരിത്രത്തിനുള്ള പങ്കു നിസ്സാരമല്ല...ഉപകഥകളിലൂടെ വെളിയില്‍ വരുന്നവര്‍ ഇന്നിന്‍റെ ലോകത്ത്‌ അന്നത്തേക്കാള്‍ ശക്തിയായി ഇടപ്പെടുന്ന കാഴ്ച അതിമനോഹരമാണ്..  ക്രിസ്തുവിനും നാന്നൂറ്റി ഇരുപതു കൊല്ലം പിറകിലുള്ള വേരുകളിലൂടെ പിങ്കളകേശിനിയും അശോകനും നേതാജിയും പിന്നീട് ഗംഗയിലെ വഴുക്കലുള്ള ജലകണികകള്‍പോലെ കാലത്തിന്‍റെ കൈവിരലുകള്‍ക്കിടയിലൂടെ ചോര്‍ന്നു കറുത്തമണ്ണില്‍ ലയിച്ചു ചേര്‍ന്ന സുല്‍ത്താന്‍മാരും നമുക്ക് മുന്നിലൂടെ നടന്നു നീങ്ങുന്നു. അവയിലൂടെ ലോകത്തിന്‍റെ ഗതിവികാസങ്ങളെ വ്യക്തിപരമായ ചരിത്രങ്ങളില്‍ നിന്നും സാമൂഹികപരമായ ചരിത്രങ്ങളുടെ പട്ടികയിലേക്ക് അവ പോകുന്നു....
 പൊളിച്ചെഴുതപ്പെടേണ്ടവയുടെ മുഖത്ത് നോക്കി ചിരിക്കുകയും അവ വലിച്ചു കീറപ്പെടേണ്ടവയെന്നു നമ്മെ ഓര്‍മ്മിപ്പിക്കാനും ചേതനയുടെ സംഭാഷണങ്ങള്‍ക്ക് കഴിയുന്നു,,...  

                      സമകാലീനയിലൂടെ ഒഴുകുന്ന കഥക്ക് സഞ്ജീവ് കുമാര്‍ മിത്ര അത്യന്താപേക്ഷിതമായ ഒരു കഥാപാത്രമാണ്... റേറ്റിംഗിനായി കസറത്തുകള്‍ സാധാരണമാകുമ്പോള്‍ സന്ജീവ് അതിസാധാരണമായി പോകാം,..  "സുഗന്ധമെന്തെന്നറിയില്ലെങ്കില്‍ സ്നേഹത്തിന്‍റെ പൂന്തോപ്പില്‍ പ്രവേശിക്കാതിരിക്കുക" റൂമിയുടെ പ്രണയമല്ല ഉപഭോഗസമൂഹത്തിന്‍റെ പ്രണയം അവ ലാഭനഷ്ടങ്ങള്‍ക്ക് വിധേയമായ വാക്കുകളിലോ  ശാരീരികമായോ നിര്‍മ്മിക്കപ്പെട്ട ഒന്നു   മാത്രമാണ്‌,. 
" നിന്നെ ഒരിക്കലെങ്കിലും എനിക്കനുഭവിക്കണമെന്നു" രഹസ്യമായ പറയുന്ന അവന്‍ ഉഷാകുമാരി  പറയുന്നത് പോലെ ഭീരുവല്ല .സമൂഹം അവളോട്‌ ഉച്ചത്തില്‍ പറയുന്നതിന്‍റെ ഓര്‍മ്മപ്പെടുത്തല്‍  മാത്രമാണ് അവന്‍ നടത്തുന്നത് ... അവിടെ അയാള്‍ ആരുടെയോക്കെയോ പ്രതിനിധിയായി മാറുന്നു.. ചേതന അവനില്‍ പ്രണയം തേടാനും അതൊരു കാരണമായേക്കാം 


                      "ഒരേ സമയം സുനിശ്ചിതവും അനിശ്ചിതവുമായ പ്രതിഭാസമാണ് മരണം".... മരണത്തെ നിര്‍വചിക്കാന്‍ നാനൂറ്റി അന്‍പത്തിയൊന്നു പേരെ തൂക്കുകയും അതിലേറെ മരണങ്ങളുടെ സഞ്ചാരം നീം തല ഘട്ടില്‍ കാണുകയും ചെയ്ത ഫണിഭൂഷണ്‍  ഗൃദ്ധാ മല്ലിക്കിനേക്കാള്‍ അനുയോജ്യനായ മറ്റൊരാളില്ല...അയാളെ പോലെ നമ്മളും മരണത്തിന്‍റെ നിര്‍വചനങ്ങള്‍ തേടികൊണ്ടിരിക്കും...

                       ആരാച്ചാര്‍ ഒരു സ്ത്രീപക്ഷ രചനയാണോ എന്നു ചോദിച്ചാല്‍ എനിക്ക്മറുപടിയുണ്ടാകില്ല..മുന്‍പ് പറഞ്ഞ ബഹുസ്വരത ഒരു കാരണമായേക്കാം. "പുരുഷന്‍റെയും കുഞ്ഞുങ്ങളുടെയോ ആടയാഭരണങ്ങളുടെയോ പേരിലല്ലാത്ത ആനന്ദം സാധ്യമാണെന്ന്   വിശ്വസിക്കാന്‍ ആര്‍ക്കും സാധ്യമല്ലാത്ത ഒരു സമൂഹം നമുക്കു പുറകിലുണ്ടായിരുന്നു... അന്നപൂര്‍ണ്ണയിലും ഉണ്ടായിരുന്നു ഒരു നിശബ്ദ പോരാട്ടം...


                        ഉപകഥകളുടെ ആധിക്യം നോവലിന്‍റെ മുന്നോട്ടുള്ള വായനയെ സുഗമമാക്കുന്നില്ല എന്നു ചെറുതായ വിമര്‍ശനം ഇവ നേരിടുന്നുണ്ടെങ്കിലും "കണ്ണിന്‍ മുന്നില്‍ കാണുന്നതെല്ലാം ആവര്‍ത്തങ്ങളാണെന്നു" പറഞ്ഞുകൊണ്ടു മാനെദൊ അതിനു മറുപടിയും നെയ്യുന്നു... 

       " ജോഡി തോര്‍ ഡാക് ഷുനെ കേവു ന അഷെ തോബെ ഏക്‌ല ഛലോരെ" നിന്‍റെ വിളി കേട്ടു ആരും വരുന്നില്ലെങ്കില്‍ തനിച്ചു തന്നെ പോവുക.... ടാഗോറിന്‍റെ വരികള്‍ ചുറ്റിലും നിറഞ്ഞു നില്‍ക്കുന്നു.ഈ നോവലിനെ കുറിച്ച് പറയാന്‍ ഇനിയും ഒരുപാട് ബാക്കി. വായിക്കപ്പെട്ട നോവലിലേക്ക് ഒരു പേരു കൂടി ആരാച്ചാര്‍.,. അവ സമ്മാനിച്ച നല്ല അനുഭവങ്ങളുമായി ഒരു പുതിയ രചനയെ  കാത്തിരിക്കുന്നു..